കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നീതു എന്ന യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകൻ ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കാനായിരുന്നു. എസ്പി ഡി. ശിൽപ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ തട്ടിയെടുത്തു മുറിയിലേക്കു കൊണ്ടുപോയ നീതു, കുഞ്ഞിന്റെ ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു. താൻ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ടാണു ഫോട്ടോ അയച്ചത്. രണ്ടു പേരും പൊലീസ് കസ്റ്റഡിയിലാണെന്നും എസ്പി ഡി. ശിൽപ വ്യക്തമാക്കി.
ഇബ്രാഹിം ബാദുഷയെയും അയാളുടെ കുടുംബത്തെയും നീതുരാജ് വിഡിയോ കോൾ ചെയ്തു കാര്യങ്ങൾ തെറ്റിദ്ധരിപ്പിച്ചു. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോകുമെന്നാണ് ഇബ്രാഹിമിനെ അറിയിച്ചത്. എന്നാൽ കോട്ടയത്ത് പഠിച്ചിട്ടുള്ള നീതു മെഡിക്കൽ കോളജിലെത്തുകയായിരുന്നു. ഇബ്രാഹിമുമായുള്ള ബന്ധം തുടരാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.
കാമുകൻ മറ്റൊരു വിവാഹത്തിലേക്കു കടക്കാൻ ശ്രമിച്ചതു തടയാനാണു കുഞ്ഞിനെ തട്ടിയെടുത്തത്. കാമുകനെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. നീതു നേരത്തെ ഗർഭിണിയിയായിരുന്നു. എന്നാൽ ഇത് അബോർഷനായി. ഇതു കാമുകനെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്നു വരുത്തി തീർക്കാനാണു മോഷണം പ്ലാൻ ചെയ്തത്.
ഇബ്രാഹിം, നീതുരാജിന്റെ കയ്യിൽനിന്ന് പണം വാങ്ങിയിട്ടുണ്ട്. അതു കുഞ്ഞിനെ തട്ടിയെടുത്ത കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ശിൽപ പറഞ്ഞു. വ്യാഴാഴ്ചയാണു കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. കുഞ്ഞുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നീതുരാജിനെ അൽപസമയത്തിനുള്ളില്‍ തന്നെ പൊലീസ് പിടികൂടി.
നാലിന് കോട്ടയത്ത് എത്തിയ നീതു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നേരത്തെ എത്തി സാഹചര്യം വിലയിരുത്തിയിരുന്നു. തുടർന്നാണ് മോഷണം നടത്തിയത്. നീതുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചു തെളിവെടുക്കും. തുടർന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.