തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വിജയമോഹനൻ നായർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സരിത വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചു.
മകളാണെന്ന് അവകാശപ്പെട്ട് സരിത വിജയമോഹനന്റെ വീട്ടിൽ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വിജയമോഹനൻ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ച് പരാതി നൽകി. ഇതേ തുടർന്ന് രണ്ടുപേരെയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പിടാൻ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോയി.
വ്യാഴാഴ്ച വൈകിട്ട് 5.30ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. സമീപത്തു കിടന്ന മൺവെട്ടിക്കൈ എടുത്തു വിജയമോഹനൻ സരിതയുടെ തലയിൽ അടിക്കുകയായിരുന്നു.
സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞുവിടുന്നത് അനുജൻ സതീഷാണെന്ന ധാരണയിൽ വിജയമോഹനൻ ഇയാളുമായി അകൽച്ചയിലായിരുന്നു. സതീഷിന്റെ വീടിനു മുന്നിലേക്ക് പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോൾ അനുജൻ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതിനിടെ വിജയമോഹനൻ സ്വയം തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു.