തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്‍റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്താംമ്പൂളിൽ പ്രസിഡണ്ടിന്‍റെ വസതിയിൽ വച്ചായിരുന്നു ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ലാൽ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിർ ഇസ്തംബൂളിലെത്തിയത്. ഇന്ത്യയുടെ ശത്രുപക്ഷത്ത് നിൽക്കുന്ന പാകിസ്ഥാന്റെ ആത്മമിത്രമാണ് തുർക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമർശനമുയരുന്നത്.
ആമിർഖാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം എമിനെ ഉര്‍ദുഗാനെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകപ്രശസ്തനായ ഇന്ത്യൻ നടനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എമിനെ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എമിനെ ഉര്‍ദുഗാനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുർക്കി പ്രഥമ വനിതയുമായി ആമിർ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുർക്കി ബന്ധം വഷളായത്. കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇൻ റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.
ആമിറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ ഇന്ത്യയുടെ സുഹൃത്തായ ഇസ്രായേൽ പ്രധാനമന്ത്രിയെ കാണാൻ ആമിർ വിസമ്മതിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ രാജ്യമാണെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.