അബുദാബി: യുഎഇയിൽ കോവിഡ് വാക്സീൻ പരീക്ഷണത്തിന് തയാറാകുന്നവർക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും.
മൂന്നു മാസത്തേക്ക് കോവിഡ് പരിശോധനയിൽ നിന്ന് ഇത്തരക്കാരെ ഒഴിവാക്കിയെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.
അതേസമയം വാക്സിൻ എടുക്കുന്നതിനു മുൻപായി കോവിഡ് പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ച് 21ാം ദിവസത്തിൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപും കോവിഡ് പരിശോധന നടത്തും.
35ാം ദിവസവും പരിശോധന ആവർത്തിക്കും. ഈ സാഹചര്യത്തിലാണ് അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്സീൻ വോളന്റീയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുന്നതെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി അറിയിച്ചു. എന്നാൽ പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകേണ്ടി വരും.
വാക്സീൻ സ്വീകരിച്ചു ആദ്യ 3 ദിവസം 24 മണിക്കൂറും നിരീക്ഷിക്കും. ഇതിനിടെ ആർക്കെങ്കിലും രോഗലക്ഷണമുണ്ടായാൽ വിദഗ്ധ പരിശോധന നടത്തി അടിയന്തര ചികിത്സ ഉറപ്പാക്കും. വൊളന്റിയർ ആകാൻ താൽപര്യമുള്ളവർക്ക് www.4humanity.ae. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.