ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക് കോടതി വിധിച്ചു. ലൈംഗിക വൈകൃതത്തിന്റെ ഭാഗമാണ് ഈ ക്രൂരതയെന്നു കോടതി നിരീക്ഷിച്ചു.
ചികിത്സയ്ക്കായി മണിക്കൂറിന് 200 യൂറോ വരെ ഇയാൾ യുവതികളിൽ നിന്ന് ഈടാക്കിയിരുന്നു.യുവതികൾ സ്വയം ഷോക്കടിച്ച് വേദനിക്കുന്നത് ഇയാൾ സ്കൈപ്പിലൂടെ കണ്ട് ആസ്വദിക്കുക പതിവായിരുന്നു. ഭാഗ്യത്തിന് ആർക്കും ജീവഹാനി ഉണ്ടായില്ല.യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
ബവേറിയിലെ വൂർസ്ബുർഗ് നഗരത്തിൽ നിന്നാണ് ഡേവിഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ ഒരു ഐടി വിദഗ്ദ്ധൻ കൂടിയാണ്.ഡേവിഡിനെ മാനസിക ആശുപത്രിയിൽ കിടത്തി ചികിത്സ നൽകണമെന്നും കോടതി വിധി ന്യായത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.