gnn24x7

ജര്‍മ്മനിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു പിന്നില്‍ കൊലപാതകിയുടെ വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട്

0
234
gnn24x7

ജര്‍മ്മനിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊലപാതകിയുടെ വംശീയ വിദ്വേഷമാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജര്‍മ്മനിയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളെ സംബന്ധിച്ച് ബെല്‍ജിയന്‍ ഇന്റലിജന്‍സ് വകുപ്പ് തയ്യാറാക്കി റിപ്പോര്‍ട്ടാണ് ഈ അവസരത്തില്‍ ചര്‍ച്ചയാവുന്നത്.

ഈ റിപ്പോര്‍ട്ടില്‍ യൂറോപ്പിലെ തീവ്ര വലതു പക്ഷ സംഘടനകള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് വെടിവെപ്പിനുള്ള പരിശീലനം നല്‍കുന്നു എന്ന് വ്യക്തമാക്കുന്നു. കുടിയേറ്റ വിരുദ്ധതയും മുസ്‌ലീം വിരുദ്ധതയുമാണ് ഇത്തരം പരിശീലനം നല്‍കുന്നതിനുള്ള പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015-16 വര്‍ഷങ്ങളിലാണ് കുടിയേറ്റത്തിനെതിരെയും മുസ്‌ലിം മതവിശ്വാസികള്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങള്‍ യൂറോപ്പില്‍ ഊര്‍ജിതമാവുന്നത്. ജെനറേഷന്‍ ഐഡന്റിയര്‍ (GENERATION IDENITAIRE), ഡിയുസ്റ്റചലാന്റ് (DEUSTSCHLAND) തുടങ്ങിയ സംഘടനകള്‍ ഈ സമയത്താണ് ഉയര്‍ന്നു വന്നത്.

2017 ല്‍ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ടില്‍ യു.കെയിലെ മുസ്‌ലീം വിരുദ്ധ സംഘടനകളുള്‍പ്പെടുന്ന വലതു പക്ഷ സംഘടനകള്‍ സൈനിക സമാനമായ ആയുധ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

GENERATION IDENITAIRE എന്ന സംഘടന ഇത്തരത്തില്‍ ഫ്രാന്‍സില്‍ വെച്ച് പരിശീലന ക്യാംമ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. GENERATION IDENTAIRE യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സംഘടനയുടെ പ്രധാന ലക്ഷ്യമായി പറയുന്നതില്‍ മൂന്ന് കാര്യങ്ങള്‍ ഇങ്ങനെയാണ്.

യൂറോപ്പിലെ ഇസ്ലാമികവല്‍ക്കരണം തടയുക, ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുക, മഹത്തായ മാറ്റി സ്ഥാപിക്കലുകള്‍ നിര്‍ത്തലാക്കുക.

അവസാനത്തെ മഹത്തായ മാറ്റി സ്ഥാപിക്കലുകള്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവാണ് റിനോഡ് കാമസ് എന്ന ഫ്രഞ്ച് എഴുത്തുകാരന്‍. 2012 ല്‍ ഇദ്ദേഹം പുറത്തിറക്കിയ ലെ ഗ്രാന്‍ഡ് റെംപ്ലേസ്‌മെന്റ് എന്ന പുസ്തകത്തില്‍ യൂറോപ്പില്‍ തദ്ദേശീയരായ വെളുത്ത വംശജരെ ഒഴിവാക്കി മറ്റു വംശജര്‍ ആധിപത്യം സ്ഥാപിക്കുന്നു എന്ന് ആരോപിക്കുന്നു.

ഇത്തരം തീവ്രവലതു പക്ഷ സംഘടനകളുടെ പരിശീലന ക്യാമ്പില്‍ വലതു പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍ വരെ പങ്കെടുക്കുന്നു എന്ന ആരോപണവും ഉണ്ട്.

വലതുപക്ഷ സംഘടനകള്‍ക്ക് യൂറോപ്പിലെ ചില സ്വകാര്യ കമ്പനികളും പരിശീലനം നല്‍കുന്നുണ്ട്. 1992 ല്‍ സ്ഥാപിതമായ ദ യൂറോപ്യന്‍ സെക്യൂരിറ്റി അക്കാദമി (ഇ.എസ്.എ) എന്ന കമ്പനി ഇത്തരത്തില്‍ സായുധ പരിശീലനം നല്‍കുന്നുണ്ട്. യുക്രൈനിലും പോളണ്ടിലും വെച്ച് നിയോ നാസി സംഘടനകളും വെള്ളക്കാരുടെ തീവ്ര സംഘടനകളും ഇ.എസ്.എയില്‍ കൂടി പരിശീലനം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇത്തരത്തിലുള്ള മറ്റൊരു സംഘടനയാണ് ഹുസാര്‍ഡ് എന്ന സംഘടന. യൂറോപ്പിലേക്ക് കൂടി വരുന്ന കുടിയേറ്റത്തെ ചെറുക്കാനായി വലതുപക്ഷ സംഘടനാംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കുന്ന സംഘടനയാണിത്.

ജര്‍മ്മനിയിലെ രണ്ടു സ്ഥലങ്ങളിലായ ബുധനാഴ്ച നടന്ന വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. കുര്‍ദു വംശജര്‍ ഭൂരിപക്ഷമുള്ള മേഖലയിലാണ് വെടിവെപ്പു നടന്നത്.ആക്രമിയുടെ തീവ്രവലതു പക്ഷ ചിന്തകളാണ് വെടിവെപ്പിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

തീവ്രവലതു പക്ഷ സംഘടനകള്‍  യൂറോപ്പില്‍ വേരോട്ടം നടത്തുന്നതിന്റെ അനന്തര ഫലമാണ് ഇത്തരം വെടിവെപ്പാക്രമണങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here