ന്യൂഡൽഹി: വിമാന ഇന്ധന വിലയിൽ എണ്ണക്കമ്പനികൾ 8.5% വർധന വരുത്തിയതോടെ റെക്കോർഡ് കുറിച്ചു. കിലോ ലീറ്ററിന് 6,743.25 രൂപ കൂടി 86,038.16 രൂപയായി. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ വർധനയാണിത്.
രാജ്യാന്തര എണ്ണവിലയിലെ വർധനയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പെട്രോൾ, ഡീസൽ വിലയിൽ 88 ദിവസമായി മാറ്റമില്ല. കഴിഞ്ഞ നവംബറിൽ വിമാന ഇന്ധനവില കിലോ ലീറ്ററിന് 80,835.04 രൂപയായി വർധിച്ചിരുന്നെങ്കിലും ഡിസംബറിൽ 6,812.25 രൂപയായി കുറച്ചിരുന്നു. 2008 ഓഗസ്റ്റിൽ കിലോ ലീറ്ററിന് 71,028.26 രൂപയായിരുന്നു വിമാന ഇന്ധന വില. അന്ന് രാജ്യാന്തര എണ്ണവില വീപ്പയ്ക്ക് 147 ഡോളർ ആയിരുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 91.21 ഡോളറാണ്.