അബുദാബി : വാക്കുതർക്കത്തിനിടെ സഹപ്രവർത്തകർ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിയുത്തരവ്. അബുദാബിയിൽ താമസക്കാരിയായ യുവതിയെ രണ്ട് സ്വദേശി വനിതകൾ ചേർന്നാണ് വില്ലയുടെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടത്. വീഴ്ചയിൽ യുവതിയുടെ കാലൊടിയുകയും 20 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവരുകയും ചെയ്തിരുന്നു.
പ്രതികൾക്ക് പ്രാഥമിക കോടതി അഞ്ചുവർഷത്തെ തടവും ഒരുലക്ഷം ദിർഹം പിഴയുമാണ് ചുമത്തിയിരുന്നത്. തുടർന്ന് പ്രതികൾ നൽകിയ ഹർജിയിൽ ശിക്ഷ ആറുമാസമാക്കി കുറച്ചിരുന്നു. വീഴ്ചയെത്തുടർന്നുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ മൂലം കൃത്യമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതായെന്നും കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു താനെന്നും യുവതി കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരമായി ഒന്നരലക്ഷം ദിർഹം നൽകണമെന്ന് പ്രതികൾക്ക് കോടതി ഉത്തരവുനൽകിയത്.