കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) എംബസി സഹായിക്കുമെന്ന് കേന്ദ്രസർക്കാർ. ദയാധന ചർച്ചകൾക്കായി ഇന്ത്യക്കാർക്ക് യെമനിൽ യാത്രാ അനുമതി നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയിരുന്നു. ‘സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ’ ആണ് അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ മുഖേന ഹര്‍ജി നൽകിയത്. കൊല്ലപ്പെട്ട യെമൻ പൗരൻ അബ്ദുമഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടൽ തേടുന്നതെന്നു ആക്‌ഷൻ കൗൺസിൽ കോടതിയെ അറിയിച്ചു.