മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും വാർത്തകളിൽ നിറഞ്ഞ ആളാണ് ഖത്രി. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകന്റെ വാദം.
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ഒൻപതു പേരെയാണ് എൻസിബി റെയ്‍ഡിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ രാജ്യാന്തര ലഹരിമാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ലഹരി മരുന്നിനായി പണം അടയ്ക്കുന്നതിനെക്കുറിച്ചാണ് ആര്യന്റെ വാട്സാപ് ചാറ്റിലുള്ളതെന്നാണു വിവരം. എന്നാല്‍ ആര്യന്റെ കൈവശം ലഹരിമരുന്നൊന്നുമില്ലെന്ന് അഭിഭാഷകൻ വാദിച്ചു.