പനാജി: കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്നേപ്പോലൊരാള്‍ രാഷ്ട്രീയത്തില്‍ വരേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല കെജ്രിവാളിനെ ‘ഛോട്ടാ മോദി”യെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെയെന്നും അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നും സുര്‍ജേവാലയുടെ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. സ്വപ്‌നത്തില്‍ തന്നെയൊരു പ്രേതത്തെപ്പോലെയാണ് സുര്‍ജേവാല കാണുന്നത്. അദ്ദേഹത്തിന്റെ മനസില്‍ 24 മണിക്കൂറും താനാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചീത്ത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതിന് പകരം കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ കെജ്രിവാളിന്റെ ആവശ്യമില്ലായിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തനം കൊണ്ടാണ് ആളുകള്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത് പോലെ ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കുന്നതിനേക്കുറിച്ചും കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് എഎപിയുടെ എല്ലാ നല്ല കാര്യങ്ങളും പകര്‍ത്താന്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.