ബദൗര്‍: ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തിയതി ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, കൂടാതെ വാരിയെല്ലും കാലുകളും ഒടിയുകയും, ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീട്ടിലെത്തിച്ചു, കിണറ്റിൽ വീണ് മരിച്ചുവെന്നു ഇവർ വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അവർ മടങ്ങി പോയി. സംശയം തോന്നിയ വീട്ടുകാർ പുരോഹിതനെതിരെ പരാതി നൽകി.
സംഭവത്തില്‍ പോലീസ് രണ്ടു പ്രതികളെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.