തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് നെയ്യാറ്റിൻകര തഹസിൽദാറുടെ റിപ്പോർട്ട്. തർക്ക ഭൂമി രാജൻ കയ്യേറിയതാണെന്നും വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും കളക്ടർക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
40 വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിനുശേഷം സുകുമാരൻ നായർ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് സുഗന്ധിയിലൂടെ 2006ൽ വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ.
കൈയേറിയ ഭൂമിയിൽ തന്നെയാണ് രാജൻ അമ്പിളി ദമ്പതികളുടെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. തർക്ക ഭൂമി വസന്തയിൽ നിന്ന് വാങ്ങി ആ സ്ഥലത്ത് പുതിയ വീട് നിർമ്മിച്ചു നൽകുമെന്നും വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. എന്നാൽ നിയമപരമല്ലാത്ത ഭൂമി തങ്ങൾക്കു വേണ്ടെന്നാണ് രാജന്റെ മക്കളുടെ നിലപാട്.