ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്.
സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഓഫ് ഡൽഹി എന്നിവയാണ് ദഹ്ൽവിയുടെ പ്രസിദ്ധമായ പുസ്തകങ്ങൾ. ‘ഷമ’ കുടുംബാംഗമായിരുന്നു. 1938ൽ സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ദഹ്ൽവിയാണ് ഷമക്ക് തുടക്കമിട്ടത്. ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്നു ഷമ.
ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയാണ്. സാദിയ. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി. ‘ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഓഫ് ഡൽഹി’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
സോഹ്റ സെഹ്ഗാൾ അഭിനയിച്ച അമ്മ ആൻഡ് ഫാമിലി (1995) അടക്കം നിരവധി ടെലിവിഷൻ പരിപാടികൾക്കും ഡോക്യുമെന്ററികൾക്കും തൂലിക ചലിപ്പിച്ചു. എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിന്റെ അടുത്ത സൂഹൃത്ത് കൂടിയാണ് സാദിയ. തന്റെ പുസ്തകമായ ‘നോട്ട് എ നൈസ് മാൻ ടൂ നോ’ ഖുശ്വന്ത് സിങ് സമർപ്പിച്ചത് സാദിയക്കായിരുന്നു. ”ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ വാത്സല്യവും അപഖ്യാതിയും നൽകിയ സാദിയ ഡെൽവിക്ക്” എന്നാണ് അദ്ദേഹം എഴുതിയത്.
ഖുശ്വന്ത് സിങ്ങിന്റെ’ മെൻ ആൻഡ് വിമൺ ഇൻ മൈ ലൈഫ്’ എന്ന പുസ്തകത്തിന്റെ പുറത്ത് ദഹ്ൽവിയുടെ ചിത്രമാണ് നൽകിയത്. കൂടാതെ ബുക്കിൽ ഒരു അധ്യായം തന്നെ അവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഖുശ്വന്ത് സിങ് വിവിധ മേഖലകളിലെ വനിതകളുമായി നടത്തിയ ടെലിവിഷൻ അഭിമുഖ പരിപാടിയുടെ പ്രെഡ്യൂസറും ദഹ്ൽവിയായിരുന്നു.
സുഹൃത്തും നല്ല വ്യക്തിത്വത്തിനുടമയുമായ സാദിയയുടെ വേർപാട് ദുഃഖകരമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.