ന്യൂഡൽഹി: രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ബ്രിട്ടീഷ് എംപി ഡെബി എബ്രഹാംസിന്‍റെ വിസ റദ്ദാക്കിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. തിങ്കളാഴ്ചയാണ് ഡെബിയെ ന്യൂഡൽഹി വിമാനത്താവളത്തിൽ തടഞ്ഞത്. കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച ഡെബിയുടെ നിലപാട് ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്.
സർക്കാരിന്റെ 370-ാം ആർട്ടിക്കിൾ റദ്ദാക്കിയതിനെ വിമർശിച്ച എബ്രഹാംസിനെ തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് തിരിച്ചുവിടുകയാണ് അധികൃതർ ചെയ്തത്. “ഡെബി അബ്രഹാംസിന് 2019 ഒക്ടോബർ 7 ന് ഇ-ബിസിനസ് വിസ നൽകിയിരുന്നു, ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ 2020 ഒക്ടോബർ 5 വരെ സാധുതയുള്ളതായിരുന്നു വിസ. എന്നാൽ ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തിച്ചതായി വ്യക്തമായതോടെ 2020 ഫെബ്രുവരി 14 ന് അവരുടെ ഇ-ബിസിനസ് വിസ റദ്ദാക്കി. ഫെബ്രുവരി 14 നാണ് ഇ-ബിസിനസ് വിസ നിരസിച്ചത്”- സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച ഇന്ത്യയിലേക്ക് വന്നപ്പോൾ അവരുടെ കൈവശം സാധുവായ വിസ ഇല്ലായിരുന്നു. ഇതേത്തുടർന്നാണ് തിരിച്ചുപോകാൻ അവരോട് ആവശ്യപ്പെട്ടതെന്നും അധികൃതർ പറുന്നു.
വിമാനത്താവളത്തിൽ യുകെ പൗരന്മാർക്ക് ‘വിസ ഓൺ അറൈവ്’ ഏർപ്പെടുത്തിയിട്ടില്ല. ബിസിനസ്സ് മീറ്റിംഗുകൾക്കായി ഉദ്ദേശിച്ചു മുമ്പ് നൽകിയ ഇ-ബിസിനസ് വിസ ഉപയോഗിച്ച് കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കഴിയില്ല. നിയമപ്രകാരം ഇത് അനുവദനീയമല്ല, പ്രത്യേക വിസയ്ക്കായി അവർ അപേക്ഷിക്കേണ്ടതുണ്ട്”- സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ ഇന്ത്യയിലേക്ക് അനുവദനീയമായ ഇ-വിസയിലാണ് ഡെബി എബ്രഹാംസ് യാത്ര ചെയ്യുന്നതെന്നും എന്നാൽ വിശദീകരണമില്ലാതെ അവരുടെ വിസ റദ്ദാക്കിയതായും കശ്മീർ സന്ദർശിക്കുന്ന ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷ കൂടിയായ ഡെബി എബ്രഹാംസ് പറഞ്ഞു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തന്റെ അനുഭവം വിവരിച്ച എബ്രഹാംസ് തിങ്കളാഴ്ച രാവിലെയാണ് ഇവിടെയെത്തിയതെന്നും ഇ-വിസ റദ്ദാക്കിയതായി അറിയിച്ചതായും ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. തന്റെ രേഖകളും ഇ-വിസയും സഹിതം ഇമിഗ്രേഷൻ ഡെസ്‌കിൽ സ്വയം ഹാജരാക്കിയതായി അവർ പറയുന്നു.
“… ഉദ്യോഗസ്ഥൻ കംപ്യൂട്ടർ സ്ക്രീനിൽ നോക്കി പറ്റില്ലെന്ന് പറഞ്ഞു തല കുലുക്കി. എന്നിട്ട് എന്റെ വിസ നിരസിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു, അതിനുശേഷം എന്റെ പാസ്‌പോർട്ട് എടുത്ത് 10 മിനിറ്റിനുള്ളിൽ അയാൾ അപ്രത്യക്ഷനായി,” ഡെബി പറഞ്ഞു.”തിരിച്ചെത്തിയപ്പോൾ, ആ ഉദ്യോഗസ്ഥൻ വളരെ പരുഷമായാണ് പെരുമാറിയത്. ‘എന്നോടൊപ്പം വരൂ’ എന്ന് ആക്രോശിച്ചു. അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, തുടർന്ന് ഡിപ്പോർട്ടി സെൽ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. എന്നിട്ട് എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചു. അവർ എന്തുചെയ്യുമെന്നോ മറ്റെവിടെയെങ്കിലും എന്നെ കൊണ്ടുപോകുമെന്നോ എനിക്കറിയില്ല, അതിനാൽ ആളുകൾ കാണുന്ന രീതിയിലാണ് ഞാൻ അവിടെ നിന്നത്”- ബ്രിട്ടീഷ് എംപി പറഞ്ഞു.
ഇമിഗ്രേഷൻ ഓഫീസർ വീണ്ടും അവിടെനിന്ന് പോയി. താൻ താമസിക്കാൻ പോകുന്ന സഹോദരിയുടെ കസിൻ ഫോണിൽ വിളിച്ചതായും അവർ പറഞ്ഞു.
“ഇതിനിടയിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു, എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനായിരുന്നു ഇത്,” അവർ ട്വിറ്ററിൽ കുറിച്ചു.
പിന്നീട് നിരവധി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്റെ അടുത്തെത്തിയെങ്കിലും ഇ-വിസ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ലെന്നാണ് അവരെല്ലാം വ്യക്തമാക്കിയതെന്ന് എബ്രഹാംസ് പറയുന്നു. “ചുമതലയുള്ളതായി തോന്നിയ വ്യക്തി പോലും തനിക്ക് അറിയില്ലെന്നും സംഭവിച്ചതിൽ ശരിക്കും ഖേദിക്കുന്നുവെന്നും പറഞ്ഞു”- ഡെബി ട്വിറ്ററിൽ എഴുതി.
കശ്മീരിലെ സ്ഥിതി സാധാരണമാണെന്ന് അവകാശപ്പെടുന്ന സർക്കാർ വിമർശകരെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എബ്രഹാംസിന്റെ നാടുകടത്തലിനോട് പ്രതികരിച്ച കോൺഗ്രസ് എംപി ശശി തരൂർ ചോദിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഇതിനെതിരെ ഔദ്യോഗിക കത്തുകൾ നൽകിയ ഒരു കൂട്ടം എംപിമാരിൽ ഒരാളാണ് ഡെബി എബ്രഹാംസ്.