ന്യൂഡൽഹി: വന്യജീവിസങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിരീക്ഷണം. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തെയും യഥാർഥ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിയെസംരക്ഷിക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ അതിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ പൂർണമായി നിർത്തി വയ്ക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
രാജസ്ഥാനിലെ ജയ്പൂർനഗരത്തിൽനിന്ന്വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ സംരക്ഷിത വനമേഖലയുണ്ട്. ഈ മേഖലയിൽ ബഫർ സോൺ വിധി ശക്തമായി നടപ്പാക്കിയാൽ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചില വന മേഖലകളെ ബഫർ സോൺ വിജ്ഞാപനത്തിന്റെ പരിധിയിൽനിന്ന്ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു.
ഇക്കാര്യം അമിക്കസ് ക്യുറി കെ പരമേശ്വറുമായി ചർച്ച ചെയ്യുമെന്നും തുഷാർ മേ കോടതിയെ അറിയിച്ചു. ബഫർ സോൺ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ട്.