തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉന്നയിച്ച പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച ശുപാർശ കത്ത് പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കോഴക്കേസുകളുമായി ബന്ധപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
2021 ജൂൺ 10ന് അയച്ചതാണ് ഈ കത്ത്. ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനംരാജശേഖരൻ,പി.സുധീർ, എസ്.സുരേഷ്, വി.വി.രാജേഷ് എന്നീ നേതാക്കൾ ജൂൺ ഒമ്പതിന് ഗവർണറെ കണ്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യധ്വംസനമാണ് സംസ്ഥാനത്ത്നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ ഗവർണർക്ക് പരാതിനൽകുകിയിരുന്നു. ‘സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സുപ്രീംകോടതി വിധിലംഘിച്ചുകൊണ്ടാണ് പോലീസ്നടപടികൾ’ എന്നതടക്കമാണ്പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
തൊട്ടടുത്ത ദിവസമാണ് ഗവർണർ രാജ്ഭവൻ മുഖേന മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുടെ പരാതിയിൽ ഉചിത നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. ബിജെപി നേതാക്കളുടെ ആരോപണങ്ങൾ എടുത്ത് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ ഉടനടി ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണ പരിധിയിലുള്ള ഒരു കേസിൽ ഗവർണർ രാഷ്ട്രീയ ആരോപണങ്ങളെ അതേപടി ഏറ്റുപിടിച്ച് അടിയന്തര ഇടപെടൽ തേടിയെന്നാണ് ഇടത് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത്തരത്തിലുള്ള പരാതികൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന നടപടി മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് രാജ്ഭവനും അറിയിക്കുന്നത്.