അതിർത്തിയിൽ ഇന്ത്യ പ്രശ്‍നം വഷളായിക്കൊണ്ടിരിക്കവേ തടവിലാക്കിയ 10 ഇന്ത്യൻ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണു ഗൽവാനിൽ നിന്ന് ചൈന പിടികൂടിയത്.
ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്.ജയശങ്കറും ഇന്നലെ വരെ പറഞ്ഞിരുന്നത്. ഇന്ത്യയുടെ 10 സൈനികർ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.
ചൈനീസ് ആക്രമണത്തിൽ 76 ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിരുന്നു. ഇവർ ലേയിലുള്ള സേനാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, ഇന്ത്യ– ചൈന അതിർത്തിയിൽ സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗൽവാനിലെ പട്രോൾ പോയിന്റ് 14ലുണ്ടായ സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന നിലപാട് ചർച്ചയിൽ ഇന്ത്യ ആവർത്തിച്ചു. കടന്നുകയറ്റത്തിൽ നിന്നു ചൈന പൂർണമായി പിന്മാറാതെ, ഇന്ത്യൻ ഭാഗത്തെ സേനാ സന്നാഹം പിൻവലിക്കില്ലെന്നും വ്യക്തമാക്കി.
1962 ശേഷം ഇതാദ്യമായാണ് ഇന്ത്യ ചൈന അതിർത്തിയിൽ രക്തച്ചൊരിച്ചിലുണ്ടാവുന്നത്. ഏകദേശം 40 ചൈനീസ് പട്ടാളക്കാരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് എന്നാൽ ചൈനയുടെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം നടന്നിട്ടില്ല.