പാലക്കാട്: മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷംത്തിൽ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് മദ്യലഹരിയിൽ ശ്രീജിത്ത് ഉൾപ്പെടെ അഞ്ചുപേരടങ്ങിയ സംഘം ഹോട്ടലിൽ എത്തിയത്. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാല്‍ ശ്രീജിത്ത് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീന്‍കറിയെടുത്തു. എന്നാല്‍ ഇത് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കഴിക്കാനുള്ളതാണെന്ന് പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഹോട്ടലുടമകള്‍ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകര്‍ത്തത്.
ചോരവാര്‍ന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.