ന്യൂഡൽഹി: ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തില്‍ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദല്‍ഹി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി മന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്. എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്നായിരുന്നു ട്വീറ്റിനോടുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
സ്വന്തം ആരോഗ്യം പോലും നോക്കാതെ 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രവര്‍ത്തിച്ചെന്നും ആരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധ വേണമെന്നും എത്രയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച കടുത്തപനിയെ തുടര്‍ന്ന് മുഖ്യമന്തി അരവിജ് കെജ്‌രിവാളും ആശുപത്രിയിലായിരുന്നു. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10,667 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 380 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. രാജ്യത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദല്‍ഹി.