ആരാധകരുടെ സാന്നിധ്യമില്ലാത്ത ആളും ആരവവുമില്ലാത്ത യുഎസ് ഓപ്പണിനോ ഈ വർഷം സാധ്യത? പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 31 വരെ യുഎസ് ഓപ്പൺ നടത്താനാണ് പദ്ധതി.
എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മത്സരിക്കുന്നതിൽ താരങ്ങളും രാജ്യങ്ങളും ഇതിനകം ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാണികളില്ലാതെ ഒഴിഞ്ഞ ഗാലറിയിൽ കർശന നിയന്ത്രണങ്ങളോടെ മത്സരം നടത്താൻ ആലോചിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ കോവിഡ് 19 നെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മാർച്ച് മുതൽ ഒരു ടെന്നീസ് ടൂർണമെന്റ് പോലും നടത്തിയിട്ടില്ല. വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിലേക്ക് മാറ്റിവെച്ച ഫ്രഞ്ച് ഓപ്പണും അനിശ്ചിതാവസ്ഥയിലാണ്.
നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ തയ്യാറാകില്ലെന്ന് നൊവാക് ദ്യോകോവിച്ച്, റാഫേൽ നദാൽ തുടങ്ങിയ താരങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.