ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മാലിവാൽ ഗ്വാളിയോറിലെ അധികൃതർക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കത്ത് നൽകി. സംഭവത്തിൽ ഗാർഹിക പീഡനം എന്ന കുറ്റം ചുമത്തി വളരെ ദുർബലമായാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണം എന്നത് ഒഴിവാക്കിയിരുന്നെങ്കിലും സ്വാതിയുടെ ഇടപെടലോടെ ശക്തമായ വകുപ്പുകൾ ചേർത്തതായി ഗ്വാളിയോർ പൊലീസ് അറിയിച്ചു.
ആസിഡ് ആക്രമണം കൂടാതെ കൊലപാതക ശ്രമവും കുറ്റക്കാർക്കെതിരെ ചാർത്തിയിട്ടുണ്ട്. യുവതിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് ജൂലൈ 18നാണ് ഡൽഹിയിൽ എത്തിച്ചത്. ഡൽഹി വനിതാ കമ്മിഷന്റെ 181 എന്ന ഹെൽപ്‌ലൈനിൽ സഹോദരൻ പരാതിപ്പെട്ടതിനെത്തുടർന്നാണ് സ്വാതി മാലിവാൽ ഇടപെട്ടത്. ആന്തരികാവയവങ്ങളെല്ലാം ഉരുകിയ നിലയിലാണ്. യുവതിക്ക് കഴിക്കാനോ കുടിക്കാനോ കഴിയില്ല.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു പിന്നാലെ മർദിച്ചെന്നും പിറ്റേന്ന് രാവിലെയാണ് യുവതിയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചതെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റിനു മുൻപാകെ യുവതി മൊഴി നൽകിയിട്ടുണ്ട്.