ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 17,50,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ടാണ് രോഗബാധിതര്‍ പതിനേഴു ലക്ഷം കടന്നിരിക്കുന്നത്. രോഗബാധിതർ പതിനാറ് ലക്ഷത്തിൽ നിന്ന് പതിനേഴ് ലക്ഷത്തിലേക്ക് കടന്നത് വെറും രണ്ട് ദിവസം കൊണ്ടാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 54,735 പേർക്കാണ്.
രോഗബാധിതരുടെ എണ്ണം ഉയരുന്നുവെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കുമാണ് രാജ്യത്തിന് ആശ്വാസമേകുന്നത്. 11,45,629 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവിൽ 5,67,730 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 65.44% ഉയര്‍ന്നുവെന്നാണ് ആരോഗ്യമന്ത്രാലയം റിപ്പോർട്ടുകൾ പറയുന്നത്.
അതുപോലെ തന്നെ മരണനിരക്കിൽ 2.13% കുറവ് വന്നിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 37,364 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതിൽ കഴിഞ്ഞ ഒറ്റദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 853 മരണങ്ങളാണ്. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിട്ട് കൂടി മരണനിരക്ക് കുറഞ്ഞു നിൽക്കുന്നു എന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നത്. ഒപ്പം തന്നെ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലടക്കം രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം നൽകുന്നുണ്ട്.