gnn24x7

ജമ്മുകാശ്മീരില്‍ സുപ്രധാന ചുമതലകള്‍ ഇനി ലെഫ്. ഗവര്‍ണര്‍ക്ക്; നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
159
gnn24x7

ന്യൂഡല്‍ഹി; ജമ്മുകാശ്മീരില്‍ സുപ്രധാന ചുമതലകള്‍ ലെഫ്. ഗവര്‍ണര്‍ക്ക്‌ നല്‍കുന്നത് അടക്കമുള്ള ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പോലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെല്‍, അഖിലേന്ത്യാ സര്‍വീസ് തുടങ്ങിയവരുടെ ചുമതലകള്‍ ലെഫ്. ഗവര്‍ണര്‍ക്ക്‌ നല്‍കുന്നതാണ് ചട്ടങ്ങള്‍. 

മുഖ്യമന്ത്രിയ്ക്കോ മറ്റ് മന്ത്രിമാര്‍ക്കോ അതില്‍ കൈകടത്താന്‍ അവകാശമില്ല. സുപ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചീഫ് സെക്രട്ടറി വഴി ലെഫ്. ഗവര്‍ണറുടെ ഓഫീസായിരിക്കും കൈക്കാര്യം ചെയ്യുക. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

ക്രമസമാധാനം നഷ്ടപ്പെടുന്നതോ, ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക സമുദാങ്ങള്‍ തുടങ്ങിയവരുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി അത് ലെഫ്. ഗവര്‍ണറെ അറിയിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അടിയന്തര സന്ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കുന്നത് പോലെ ലെഫ്. ഗവര്‍ണര്‍ക്കും നല്‍കണം. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്ക് സംസ്ഥാന ഉദ്യോഗസ്ഥർ, നികുതി, സർക്കാർ സ്വത്ത് വകകൾ, വകുപ്പുകളുടെ പുനഃനിർണയം, നിയമങ്ങളുടെ കരട് തയ്യാറാക്കൽ തുടങ്ങിയ ചുമതലകളാണുള്ളത്. വിദ്യാഭ്യാസം, കൃഷി, ഉന്നത വിദ്യാഭ്യാസം, ഹോൾട്ടികൾച്ചർ, തിരഞ്ഞെടുപ്പ്, പൊതുഭരണം, ആഭ്യന്തരം, മൈനിംഗ്, ഊർജ്ജം, പൊതുമരാമത്ത്, ആദിവാസി ക്ഷേമം, ഗതാഗതം തുടങ്ങി 39 വകുപ്പുകളായിരിക്കും ജമ്മുകാശ്‌മീരിലുണ്ടാകുക. 

ലെഫ്. ഗവര്‍ണറുടെ തീരുമാനങ്ങളില്‍ മന്ത്രിസഭയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് ഒരു മാസത്തിനുള്ളില്‍ പരിഹരിച്ച് തീര്‍പ്പാക്കണം. എന്നാല്‍, തീരുമാനത്തെ എതിര്‍ക്കാന്‍ അവകാശമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ചീഫ് സെക്രട്ടറി മുഖാന്തരം ലെഫ്. ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യണം. ഇത് ലെഫ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ വഴി രാഷ്ട്രപതിയെ അറിയിക്കണം. തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here