കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മോദിയുടെ മൊത്തം ആസ്‌തി 2.85 കോടിയാണ്.പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മൊത്തം ആസ്തിയുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
2020 ജൂണ്‍ അവസാനം പ്രധാനമന്ത്രി മോദിയുടെ കൈവശം 31,450 രൂപയും എസ്‌ബിഐ ഗുജറാത്തിലെ ഗാന്ധിനഗർ എൻഎസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും മാത്രമാണ് ഉണ്ടായിരുന്നത് .എഫ്ഡിആര്‍, എംഒഡി എന്നിവയായി ഇതേ ബാങ്കിലെ നിക്ഷേപം 1,60,28,939 രൂപയിലേക്ക് ഉയര്‍ന്നു. രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളം.
അതിന് പുറമെ വായ്പയോ സ്വന്തം പേരില്‍ വാഹനങ്ങളോ അദ്ദേഹത്തിന് ഇല്ല. 1.5 ലക്ഷം വില വരുന്ന നാല് സ്വര്‍ണ മോതിരങ്ങള്‍ മോദിക്ക് സ്വന്തമായുണ്ട്. ഗുജറാത്തിലെ ഗാന്ധി നഗറിൽ 3,531 ചതുരശ്രയടി വിസ്തീർണമുള്ള ഒരു പ്ലോട്ട് ഉള്ളതായും കണക്കിൽ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്വത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പങ്കാളിത്തമുണ്ടെന്നും ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിക്കുന്നു.
എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മോദിയുടെ സ്വത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ അമിത് ഷായുടെ സ്വത്ത് കുറഞ്ഞതായാണ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ജൂണിൽ അദ്ദേഹത്തിന്റെ സ്വത്ത് 28.63 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 32.3 കോടി ആയിരുന്നു. ഷെയര്‍ മാര്‍ക്കറ്റിലെ ചാഞ്ചാട്ടവും മാര്‍ക്കറ്റിലെ ഇടിവുമാണ് അമിത് ഷായുടെ സ്വത്തിലും കുറവു വരുത്തിയതെന്നാണ് വിശദീകരണം.