ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു.
സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷം രാജ്യത്തെ കര്‍ഷകരെ ഉപയോഗിക്കുകയാണെന്ന് ഹരിയാനയില്‍ നിന്നുള്ള മന്ത്രി അനില്‍ വിജ് പറഞ്ഞു. പുതിയ കാര്‍ഷക നിയമം വഴി 2022 ഓടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ വാഗ്ധാനം നല്‍കാനുള്ള വശ്വസ്യത പോലുമില്ലാത്ത സര്‍ക്കാരാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയിന്‍ പറഞ്ഞു. എവിടെ സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത 2 കോടി ജോലികളെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബില്ല് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തിട്ടുണ്ടെന്നും രാജ്യത്തെ കര്‍ഷകര്‍ ഒരിക്കലും ഈ ബില്ല് അംഗികരിക്കില്ലെന്നും കോണ്‍ഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ പറഞ്ഞു.
കോണ്‍ഗ്രസിന് കര്‍ഷകര്‍ വോട്ട് ബാങ്ക് മാത്രമാണെന്നും ബി.ജെ.പിക്ക് അവര്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെന്നും ബി.ജെ.പിയുടെ ഭൂപേന്ദ്ര യാദവ് പറഞ്ഞു.
വിവാദമായ കാര്‍ഷിക ബില്ലില്‍ പഞ്ചാബില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെമ്പാടും ശക്തമായി തുടരുകയാണ്.വിവാദ ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള അംഗബലം ഉറപ്പിച്ചാണ് ബി.ജെ.പി സഭയില്‍ എത്തിയത്.