ഭോപ്പാൽ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുൽ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽനിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തിൽ പലയിടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് കത്തിൽ ഭീഷണിയുണ്ട്. മുൻ മുഖ്യമന്ത്രി കമൽനാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുൽഗാന്ധിയെ വധിക്കുമെന്നും കത്തിൽപറയുന്നു.
കത്തെഴുതിയ ആളെ കണ്ടെത്താൻ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയകത്താകാമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ഇന്ദോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകും. കമൽനാഥിനുനേരെ നിറയൊഴിക്കുകയും രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്കയക്കുകയും ചെയ്യും’ -എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
വധഭീഷണിക്കത്ത് ലഭിച്ചസാഹചര്യത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് സുരക്ഷാക്രമീകരണങ്ങൾഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.പോലീസ് സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.