ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാതരോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കൂടാതെ കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തിയതായി പറയുന്നു. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ 500നടുത്ത് ആളുകള്‍ക്കാണ് അജ്ഞാതരോഗം പിടിപെട്ടത്. ഡിസംബര്‍ അഞ്ചു മുതലാണ് രോഗം പടരാൻ തുടങ്ങിയത്. രോഗം ബാധിച്ച 45 വയസ്സുള്ള ഒരാൾ മരിക്കുകയും ചെയ്തു. ഛർദിയും തളർച്ചയും അപസ്മാരത്തിന് സമാനമായ രോഗലക്ഷണമാണ് എല്ലാവരിലും കണ്ടത്.
രോഗികളിൽ കൂടുതലും പ്രായമായവരും കുട്ടികളുമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ കേന്ദ്രസംഘം ചൊവ്വാഴ്ച എലൂരിലെത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.