ജയ്പൂർ: ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്.
താൻ ബി.ജെ.പിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചാരണം ഗാന്ധികുടുംബത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും സചിൻ ആരോപിച്ചു.
ഞാനിപ്പോഴും കോൺഗ്രസുകാരനാണ്. അടുത്തഘട്ടം എന്താണെന്ന് എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന് ആലോചിക്കും.
ഒന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് മാത്രം ഈ നിമിഷത്തിൽ പറയുന്നു. ഒരു ബി.ജെ.പി നേതാവിനെയും ഞാൻ കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ സന്ദർശിച്ചിട്ടില്ല.
മുഖ്യമന്ത്രിസ്ഥാനമോ കൂടെയുള്ളവർക്കക് മന്ത്രിസ്ഥാനമോ ഞാൻ ആവശ്യപ്പെടുന്നില്ല. എനിക്ക് വേണ്ടത് മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്. ഞാൻ ആവർത്തിക്കുന്നു. ഇത് അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത് അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്.
അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന് രാഹുൽ അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നുവെന്നും സച്ചിൻ തുറന്നടിച്ചിരുന്നു.