മുംബൈ: ചലച്ചിത്ര- ടെലിവിഷന്‍ താരവും തിയേറ്റര്‍ നടനുമായ സലീം ഖൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം എന്ന ചിത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തില്‍ ശ്രദ്ധ നേടിയത്. ചിത്രത്തിലെ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന് ഏറെ കയ്യടി ലഭിച്ചിരുന്നു.
ചെന്നൈയില്‍ ജനിച്ച സലീം ഖൗസ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇൻസ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദമെടുത്തു. 1978-ല്‍ പുറത്തിറങ്ങിയ സ്വര്‍ഗ നാരക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചക്ര, കൊയ്‌ല, ത്രികാല്‍, ദ്രോഹി, സോള്‍ജ്യര്‍, ഇന്ത്യന്‍ ചാണക്യ തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മണിരത്‌നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ ആണ് അവസാന മലയാള ചിത്രം. കാ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല. സിനിമയ്ക്ക് പുറമേ സുഭാഹ്, എക്‌സ് സോണ്‍ തുടങ്ങി സീരിയലുകളിലും വേഷമിട്ടു. 300, കിങ് ലയണ്‍ തുടങ്ങിയവയുടെ ഹിന്ദി പരിഭാഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. അനിത സലീമാണ് സലീം ഖൗസിന്റെ ഭാര്യ.