അബുദാബി: ജനലുകളിലും ബാൽക്കണികളിലും വസ്ത്രങ്ങൾ പുറത്തുകാണുന്ന വിധത്തിൽ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്ന യാതൊരുവിധ നടപടികളും അനുവദിക്കില്ല. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തും. അതേസമയം, പുറത്തുകാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണികൾ വിരിച്ചിടുന്നതിൽ തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നഗരത്തിലെ താമസക്കാർക്കായി വെർച്വൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ താമസക്കാർക്ക് അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ എസ്.എം.എസ്. സന്ദേശം അയയ്ക്കുമെന്നും നഗരസഭ അറിയിച്ചു. നിയമംലംഘിക്കുന്ന ആളുകൾക്ക് ആദ്യം മുന്നറിയിപ്പുനൽകുമെന്നും പിന്നീട് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് 1000 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് നേരത്തെത്തന്നെ മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുണികൾ ഉണക്കാനായി ക്ലോത്ത് ഡ്രൈയിങ് റാക്കുകളോ ഇലക്‌േട്രാണിക് ക്ലോത്ത് ഡ്രയറുകളോ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.