ചെന്നൈ: നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിൽപ്പെട്ട രാമ, സീത, ലക്ഷ്മണ, ഹനുമാൻ എന്നീ നാല് വെങ്കല വിഗ്രഹങ്ങൾ 1978 ൽ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതില്‍ മൂന്നെണ്ണമാണ് ലണ്ടനിൽ നിന്ന് കണ്ടെടുത്തത്.
അക്കാലത്ത് വിഗ്രഹങ്ങൾ കാണാതായ ശേഷം പോരയാർ പോലീസ് കേസ് ഫയൽ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയിൽ നിന്നാണ് വിഗ്രഹങ്ങളുടെ വിവരം ലഭിച്ചത്.
മോഷ്ടിച്ച നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ഈ വർഷം സെപ്റ്റംബറിൽ ലണ്ടനിലെ ഒരു പുരാതന കളക്ടറിൽ നിന്നാണ് കണ്ടെടുത്തത്.