ന്യൂഡൽഹി: ഇന്ത്യാ- നേപ്പാൾ അതിർത്തിയിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബിഹാറിലെ അതിർത്തി ജില്ലയായ സീതാമർഹിയിലാണ് സംഭവം. നേപ്പാൾ അതിർത്തി പൊലീസാണ് പ്രദേശ വാസികൾക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യാ – നേപ്പാൾ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
അതിർത്തിക്ക് സമീപത്തെ പ്രദേശത്തെ ചൊല്ലി നേപ്പാൾ അതിർത്തി പൊലീസും നാട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി അധികൃതർ പറയുന്നു. ഫാമിൽ ജോലി ചെയ്യുന്നവർക്ക് നേരെ നേപ്പാൾ ഭാഗത്ത് നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനൻ നഗർ സ്വദേശിയായ നാഗേശ്വർ റായി (25 ) ആണ് കൊല്ലപ്പെട്ടത്.