ബെയ്ജിങ്: കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 28,000 പേർക്കായിരുന്നു എപ്രിൽ 13ന് രോഗം സ്ഥിരീകരിച്ചത്.
കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകൾ ഉയർന്നത് വൻ തിരിച്ചടിയാണ്. സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കേസുകൾ കുത്തനെ ഉയർന്നത്.
സർക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ബലത്തിൽ തകർച്ചയിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കാണ് പുതിയ സാഹചര്യം കനത്ത തിരിച്ചടിയായത്. ഓഹരിവിപണികളിൽ ഇന്ന് കനത്ത ഇടിവുണ്ടായി. നിക്ഷേപകരും പിന്മാറ്റസൂചനകൾ നൽകിത്തുടങ്ങി. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ റിസർവ് റിക്വയർമെന്റ് റേഷ്യോയിൽ ഇളവുവരുത്താൻ ഷി ചിൻപിങ് സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും.