കാഠ്മണ്ഠു: കെ.പി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ് ശര്‍മ്മ ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തുടർന്ന് ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാഗം അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 20 ഓടെയാണ് നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാവുന്നത്. നേരത്തെ മുന്‍ പ്രധാനമന്ത്രി പ്രജണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെ 275 അംഗ സഭയെ പിരിച്ചുവിടാന്‍ കെ.പി ശര്‍മ്മ ഒലി രാഷ്ട്രപതി ബിന്ധ്യദേവി ഭണ്ഡാരിയോട് നിര്‍ദേശിച്ചിരുന്നു. ഇത് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ തർക്കമുണ്ടാക്കി.
ഇതിന് പിന്നാലെ നേപ്പാള്‍ രാഷ്ട്രപതി ബിന്ധ്യ ദേവി ഭണ്ഡാരി നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. തുടർന്ന് ഏപ്രില്‍ 30നും, മെയ് 10 നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.