മനില: കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44-കാരനാണ് മരിച്ചത്. മനിലയിലെ സാന്‍ ലാസാരോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.
ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാള്‍. പനിയും ചുമയും തൊണ്ടവേദനയുമുണ്ടായിരുന്ന ഇയാള്‍ ഫെബ്രുവരി ഒന്നിനാണ് മരിച്ചത്.
ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ.റാബി അബെയസിംഘെ മരണ വിവരം സ്ഥിരീകരിച്ചത്. അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഇന്നലെ മാത്രം ചൈനയിൽ 45 പേരാണ് മരിച്ചത്.
ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 14, 380 ആയി.
ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ആശങ്ക വിതയ്ക്കുന്നത്. ഇറ്റലി, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങളാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്‌ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.