കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇന്ത്യ നയതന്ത്ര സംഘത്തെ അയച്ചു. കാബൂളിൽ എത്തിയ ഇന്ത്യൻ സംഘം താലിബാൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന മാനുഷിക സഹായങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായാണ് ഇന്ത്യൻ സർക്കാർ സംഘത്തെ അയച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ (പിഎഐ) വിഭാഗം ജോയിന്റ് സെക്രട്ടറി ജെ പി സിംഗാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സന്ദർശന വേളയിൽ അഫ്ഗാനിൽ മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തും.അഫ്ഗാനിൽ താലിബാൻ ഭരണകൂടത്തെ ഇന്ത്യ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും അഫ്ഗാൻ ജനതയ്ക്ക് മുൻപത്തെ പോലെ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഗോതമ്പ്, വാക്സിനുകൾ, വസ്ത്രങ്ങൾ തുടങ്ങി അവശ്യ വസ്തുക്കൾ ഇന്ത്യ എത്തിച്ചിട്ടുണ്ട്. 20,000 മെട്രിക് ടൺ ഗോതമ്പ്, 13 ടൺ മരുന്നുകൾ, 500,000 ഡോസ് കോവിഡ് വാക്സിൻ തുടങ്ങിയവ ഇതിനകം ഇന്ത്യ അഫ്ഗാനിൽ അയച്ചിട്ടുണ്ട്.
പാകിസ്ഥാൻ വഴി റോഡ് മാർഗമാണ് ഗോതമ്പ് എത്തിച്ചത്. ആഭ്യന്തര യുദ്ധസമയത്ത് അഫ്ഗാനിൽ നിന്നും ഇറാനിലേക്ക് കടന്ന അഭയാർത്ഥികൾക്കും ഇന്ത്യ ഒരു ദശലക്ഷം ഡോസ് കോവാക്സിൻ എത്തിച്ചിരുന്നു.താലിബാൻ ഭരണം പിടിക്കുന്നതിന് മുൻപും ഇന്ത്യ അഫ്ഗാനുമായി മികച്ച ബന്ധമായിരുന്നു നിലനിർത്തിയിരുന്നത്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ഇന്ത്യ അഫ്ഗാൻ പാർലമെന്റും ഇന്ത്യഅഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ടും നിർമ്മിച്ച് നൽകിയതും ഇതിന്റെ തെളിവായിരുന്നു. അഫ്ഗാനിലെ ഇന്ത്യൻ ഇടപെടൽ എന്നും പാകിസ്ഥാന് തലവേദന സൃഷ്ടിച്ചിരുന്നു. താലിബാൻ അധികാരം പിടിച്ചതോടെ ഇന്ത്യയുടെ ഇടപെടൽ പൂർണമായും ഒഴിവാക്കാം എന്ന കണക്ക് കൂട്ടലിലായിരുന്നു പാക് ചാരസംഘടന. എന്നാൽ ഈ ധാരണ തകിടം മറിച്ചു കൊണ്ടാണ് അഫ്ഗാനിൽ താലിബാൻ ഭരണത്തിലും ഇന്ത്യ സംഘത്തെ അയച്ചത്.