കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തുടർച്ചയായ ഒമ്പത് മണിക്കൂറാണ് പോലീസ് സംഘം വിജയ്ബാബുവിനെ ചോദ്യംചെയ്തത്. കേസിൽ താൻ കുറ്റക്കാരനല്ലെന്നായിരുന്നു വിജയ്ബാബുവിന്റെ മൊഴി. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ എന്നിവ കാണിച്ചു. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു അന്വേഷണ സംഘത്തോടു പറഞ്ഞു.
ഹൈക്കോടതി അറസ്റ്റ് വിലക്കിയതോടെയാണ് വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തിയത്. 39 ദിവസമായി വിദേശത്തായിരുന്നു വിജയ് ബാബു. എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ 8.58-ന് കൊച്ചിയിൽ വന്നിറങ്ങി. വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നു നടപടി.വിമാനത്താവളത്തിൽനിന്ന് ഭാര്യയ്ക്കും സഹോദരനും ഒപ്പം ക്ഷേത്രദർശനം നടത്തിയ ശേഷമാണ് വിജയ്ബാബു പോലീസ് സ്റ്റേഷനിൽ ഹാജരായത്.