ടഹ്റാന്‍: ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വൈറസ് ബാധയെ പോരാടി തോല്‍പ്പിക്കുമെന്നും പ്രസിഡന്‍റ് ഹസ്സൻ റൂഹാനി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി 95 കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും യഥാർത്ഥ കേസുകളുടെ എണ്ണം വളരെ ഉയർന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ ബാധ കേസുകളുടെ വര്‍ധനവ് ആശങ്കയുളവാക്കുന്നതാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകമെമ്പാടും 80,000ത്തിലധികം കൊറോണ കേസുകളും 2,700 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2600 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658ന് മുകളിലായി.
കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്.
ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്. കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്.