മോസ്കോ: യുക്രൈൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ ജനവാസ കേന്ദ്രത്തിൽ സൈനിക വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്ക് നഗരത്തിലാണ് അപകടം നടന്നത്. വിമാനം ഒൻപത് നിലയുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കെട്ടിടം തീഗോളമാകുന്നതും പുകപടലങ്ങൾ ഉയരുന്നതുംപുറത്തുവന്നിര ദൃശ്യങ്ങളിൽ കാണാം.
റഷ്യയുടെ സുഖോയ് സു-34 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യോമ വിഭാഗത്തിന്റെ ട്രെയിനിങ് വിമാനമായിരുന്നു ഇതെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കലിനിടെ സംഭവിച്ച അപകടമാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിന് തീപിടിച്ചതാണ് അപകട കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
എൻജിന് തീപിടിച്ച കാര്യം പൈലറ്റ് നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയെങ്കിലും വിമാനംകെട്ടിടത്തിനടുത്തെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനം ഇടിച്ച് കെട്ടിടത്തിന്റെ അഞ്ച് നിലകളിൽ തീ പടർന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.രക്ഷാപ്രവർത്തനം പൂർത്തിയായെന്നും മൃതദേഹങ്ങളെല്ലാം കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.