മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇർഷാദിനെ 2020 ജൂൺ 11 നാണ് കാണാതായത്. കുറച്ചു ദിവസം കഴിഞ്ഞിട്ടും ഇർഷാദിനെ കാണാത്തതിനെ തുടർന്ന് ഇർഷാദിനെ കാണാനില്ലെന്ന പരാതിയുമായി ഇർഷാദിന്‍റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി . പൊലീസ് നടത്തിയ അന്വേഷണമാണ് ആറുമാസത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്. ഇർഷാദിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതായാണ് ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.
പ്രതികളും മരിച്ച ഇർഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽഎത്തിയത് എന്നാണ് സൂചന. കൊല്ലപ്പെട്ട ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.