തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല നൽകാൻ സാധ്യത.
സംഭവം നടന്നത് മുതൽ പോലീസിനെതിരെയാണ് ആരോപണം. കേസിൽ പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്തോടെയാണ് ലോക്കൽ പോലീസ് കേസ് അന്വേഷിച്ചാല്‍ ശരിയാവില്ല എന്നുള്ളത് കൊണ്ട് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജനും ഭാര്യ അമ്പിളിയും മരിച്ചത്.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്.