ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലാണ് കത്തെഴുതിയത്.
ഓഗസ്റ്റ് 14ന് വോൾ സ്ട്രീറ്റ് ജേണലിൽ (ഡബ്ല്യുഎസ്ജെ) വന്ന റിപ്പോർട്ടിനു പിന്നാലെയാണ് ഈ നടപടി. ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും ഇന്ത്യയിലെ ബിസിനസിനെ അതു ബാധിക്കുമെന്നും ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെ ഉദ്ധരിച്ച് വോൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലും ഇതുവരെ ചെയ്തിട്ടില്ലെന്ന്കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൊവ്വാഴ്ച സക്കർബർഗിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കമ്പനി അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു പുതിയ ടീമിനെ പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
കോൺഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ പാർട്ടികളും ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വിദ്വേഷ ഭാഷണത്തെയും അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കത്തെയും വിലക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് ഇതിനോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ നയങ്ങൾ പരിഗണിക്കാതെ ആഗോളതലത്തിൽ ഈ നയങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. എങ്കിലും ആഗോളതലത്തിൽ ഇന്ത്യയെ ഏറ്റവും വലിയ വിപണികളിലൊന്നായി കണക്കാക്കുന്ന ഫേസ്ബുക്ക്, ‘ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്’ എന്നും അംഗീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഫെയ്‌സ്ബുക്കിന്റെ ഇടപെടല്‍ ഗുരുതരമായ ഈ വിഷയമാണെന്നും ഇതിനെ കുറിച്ച് ഇന്ത്യയിലെ പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.