gnn24x7

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
166
gnn24x7

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരായ പ്രദേശവാസികളായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം മുന്നിട്ടിറങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്.പി, എ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. വിമാനദുരന്തത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേരായിരുന്നു മരണപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here