തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകി. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ ചോദ്യം ചെയ്യലിലാണു ഭവനരഹിതർക്കു വീടുനിർമിക്കാൻ ലഭിച്ച 20 കോടി രൂപയിൽ ഇത്രയും തുക കമ്മിഷൻ നൽകേണ്ടിവന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടു തവണ കമ്മീഷൻ വാങ്ങിയെന്ന് യുണിടാക് കമ്പനി. സന്ദീപ് ,സ്വപ്ന, സരിത് എന്നിവർ ചേർന്ന് ആവശ്യപ്പെട്ടത് 6 ശതമാനം കമ്മീഷനാണ്. ഇതിൽ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. കരാർ നൽകാൻ കോൺസുൽ ജനറൽ 20 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നും യൂണിടാകിന്റെ വെളിപ്പെടുത്തൽ.
സന്ദീപിന്റെ ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് പണമിട്ടത്. ഈ പണം സന്ദീപും സ്വപ്നയും സരിതും പങ്കിട്ടെടുത്തു. കമ്മീഷൻ തുക ഡോളറിൽ വേണമെന്നായിരുന്നു കോൺസുൽ ജനറലിന്റെ ആവശ്യം. തുടർന്ന് 3 കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിന് നൽകി. ഇതിൽ നിന്ന് ഒരു കോടി രൂപ സ്വപ്ന കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടിയ ശേഷമാണ് ശിവശങ്കറെ കാണാൻ യൂണിടാകിനോട് പറയുന്നത്.
സ്വപ്ന രണ്ടാമത് വാങ്ങിയ ഒരു കോടി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കോഴയെന്നാണ് സൂചന. 20 കോടി രുപയുടെ പദ്ധതിയിൽ കോഴയായി നൽകേണ്ടി വന്നത് 4 കോടി 35 ലക്ഷം രൂപയാണ്.