കൊല്ലം: പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്‍ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. പെട്രോൾ അടിക്കാനെത്തിയ യുവാവിന്റെ ക്രൂരമർദ്ദനത്തിനാണ് സിദ്ദിഖ് ഇരയായത്.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിദ്ദിഖിനെ ഇയാള്‍ മര്‍ദിക്കുമ്പോള്‍ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവര്‍ പിടിച്ചുമാറ്റാന്‍ പോലും തയ്യാറാകാതെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാര്‍ വിവരമറിയുകയും സിദ്ദഖിനെ കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദിക്കുകയുമായിരുന്നു.
ഏഴുതവണ ഇയാൾ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. മർദിച്ച യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സിദ്ദിഖിൻറെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.