കൊച്ചി: ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് 2015 മുതൽ അബുദാബി സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ രക്ഷിക്കാനായി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ച് ഷാഹുബനാഥ് ബീവി. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ തന്റെ മകന് നിയമപരമായും നയതന്ത്രപരമായും രാഷ്ട്രീയമായും പിന്തുണ ലഭിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഹരജി കേരള ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തന്റെ മകനായ ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദിനു വേണ്ടിയാണ് ഷാഹുബനാഥ് ബീവി അഭിഭാഷകനായ ജോസ് അബ്രഹാം മുഖേന നിവേദനം നൽകിയത്. ഇന്ത്യൻ സർക്കാരിനുവേണ്ടി ചാരപ്പണി നടത്തിയ കുറ്റമാണ് മകനെതിരെ ചുമത്തിയിരിക്കുന്നത്.
കുടുംബത്തിൽ നിന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സർക്കാരിൽ നിന്നോ എംബസിയിൽ നിന്നോ ആരും ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. മകനെ 10 വർഷം തടവിന് ശിക്ഷിക്കുകയും നിയമപരമായ ചെലവുകൾക്കും നാടുകടത്തലിനും ഒരു നിശ്ചിത പിഴ ചുമത്തുകയും ചെയ്തു.
അതേസമയം കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധനോടും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് അമ്മ ഷാഹുബനാഥ് ബീവി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.