ന്യൂഡല്‍ഹി: ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍. അമര്‍പാല്‍ എന്നയാളാണ് അയല്‍വാസിയായ ഓംബിറിനെ കുടുക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 29ന് അയല്‍ക്കാര്‍ തമ്മിലുള്ള വഴിക്കിനിടെ ഓംബിറിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അമര്‍ പാല്‍. കൊലക്കേസില്‍ ജയിലിലായ അമര്‍ 60 ദിവസത്തെ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.ണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. ഇതോടെയാണ് ഓംബിറിനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമങ്ങൾ തുടങ്ങിയത്.
ഓംബിറും കുടുംബവും തന്നെ വകവരുത്താന്‍ ശ്രമിച്ചെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു അമറിന്റെ പദ്ധതി. സഹോദരന്‍ ഗുഡ്ഡു, ബന്ധു അനില്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അമര്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ഇതിനായി എല്ലാവര്‍ക്കും ‘ദൃശ്യം’ സിനിമ കാണിച്ചു കൊടുത്തു. അതനുസരിച്ച് ചില രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് സാക്ഷികളെ സൃഷ്ടിച്ച് പദ്ധതി വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇതു പ്രകാരം, ഓംബിറും കുടുംബവും തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായി അമര്‍ എല്ലാവരെയും വിശ്വസിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് ഒരു നാടന്‍ തോക്കും തിരകളും സംഘടിപ്പിച്ചു. വെടിയേറ്റാലും മരണം സംഭവിക്കാതിരിക്കാന്‍ കരുതലോടെയാണു തോക്ക് തിരഞ്ഞെടുത്തത്. വടക്കന്‍ ഡല്‍ഹിയിലെ ഖൈബര്‍ പാസാണ് ആക്രമണ നാടകത്തിനായി അമറും സംഘവും തിരഞ്ഞെടുത്ത്. സംഭവദിവസം അമര്‍ ഖൈബര്‍ പാസിലെത്തി ഒരു മണിക്കൂറോളം ചെലവഴിച്ചു. പിന്നാലെ പദ്ധതിയനുസരിച്ച് ഗുഡ്ഡുവും അനിലും അവിടെത്തി. അമറിനുനേരെ വെടിയുതിര്‍ത്തശേഷം അനില്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിലയില്‍ സമീപത്തുള്ള സുഹൃത്തുക്കള്‍ക്കടുത്തെത്തിയ അമര്‍, എതിരാളികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അവരോടു പറഞ്ഞു. ഓംബിറും കുടുംബവുമാണ് ആക്രമണത്തിനു പിന്നിലെന്നും അമര്‍ പറഞ്ഞു.
എന്നാല്‍ അമറിന്റെയും ബന്ധുക്കളുടെയും മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് അന്വേഷണം മുറുക്കിയതോടെയാണ് നാടകം പൊളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ അനില്‍ കുറ്റം സമ്മതിച്ചു.
വെടിവയ്ക്കാനുപയോഗിച്ച തോക്ക് അനിലിന്റെ പക്കല്‍നിന്നു പൊലീസ് കണ്ടെടുത്തു. വെടിയേറ്റ അമര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.