തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന പരാതിയിൽ സബ് കളക്ടർ ആസിഫ്.കെ യൂസഫിനെതിരെ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസർക്കാർ. ഐ.എ.എസ് നയമനത്തിനായി ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സംസ്ഥാനം നപടിയെടുക്കട്ടെയെന്ന നിലപാടാണ് കേന്ദ്രസർക്കാർസ്വീകരിച്ചിരിക്കുന്നത്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർക്കെതിരായ നടപടി മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് വിവരം.
ഐഎഎസ് നേടാൻ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാംകുളം ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ക്രീമിലിയർ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാൻ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടർ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്‍റെ വാർഷിക വരുമാനം ആറു ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലിയർ ഇതരവിഭാഗത്തിന്‍റെ ആനുകൂല്യം യു.പി.എസ്.സി നൽകുന്നത്. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്‍റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റിൽ പറയുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂർ തഹസിൽദാറിന്‍റെ സർട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ അനുസരിച്ചാണ് ആസിഫിന് കേരളത്തിൽ തന്നെ ഐഎഎസ് കിട്ടിയത്.