തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടർന്നാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അടിയന്തിര സഹായം അനുവദിച്ചത്.
ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശികതീർത്തതോടെ കെ.എസ്.ആർ.ടി.സി. കടുത്ത ഡീസൽ ക്ഷാമത്തിലായിരുന്നു.13 കോടി രൂപ കുടിശ്ശിക തീർക്കാതെ ഡീസൽ നൽകില്ലെന്ന്എണ്ണക്കമ്പനികൾ അറിയിച്ചതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതേത്തുടർന്ന് ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചിരുന്നു.
തുടർന്നാണ് അടിയന്തിര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചത്. 20 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടത്. ആവശ്യം പൂർണമായും അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഇന്നലെ തന്നെ ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തുക ലഭിച്ചുവെന്നാണ് കോർപറേഷൻ മാനേജ്മെന്റിന്റെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ട തുക നൽകി എന്നാണ് സർക്കാരിന്റെ വിശദീകരണം.